തിരുവല്ല: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ കാലം ചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുവല്ലയിലേക്ക് പ്രമുഖരുടെ നീണ്ടനിര. മെത്രാപ്പോലീത്തയുടെ ദേഹവിയോഗ വാർത്തയറിഞ്ഞതു മുതൽ തിരുവല്ല പുഷ്പഗിരിയിലേക്കും വൈകുന്നേരം സെന്റ് ജോൺസ് കത്തീഡ്രലിലേക്കും ആളുകളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. ഇന്നലെ രാവിലെയാണ് ഭൗതികശരീരം പുഷ്പഗിരി ചാപ്പലിൽ പൊതുദർശനത്തിനു വച്ചത്.
മാവേലിക്കര രൂപതാധ്യക്ഷൻ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെയും കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യക്രമം നടത്തി. അതിരൂപത വികാരി ജനറാൾ ഫാ.ഡോ.ഐസക്ക് പറപ്പള്ളിൽ, പുഷ്പഗിരി അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു പയ്യംപള്ളിൽ, കത്തീഡ്രൽ വികാരി ഫാ.ജോസ് കല്ലുമാലിക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, ഡോ. സ്റ്റാൻലി റോമൻ, മന്ത്രി രമേശ് ചെന്നിത്തല, വർഗീസ് മാമ്മൻ എംഎൽഎ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.